ലോകാസ്വാദനം

Monday, June 05, 2006

മഴയോട്

സ്കൂളുകള്‍ തുറക്കുകയായി. കുട്ടികള്‍ പഠിക്കുവാനും കൂട്ടുകൂടുവാനും വേണ്ടി വീണ്ടും വീട്ടില്‍ നിന്നിറങ്ങുകയായി, എത്രയും പ്രിയപ്പെട്ട കാലവര്‍ഷമേ, നിന്റെ കളികള്‍. കുസൃതികള്‍ ഇനി അവര്‍ക്കു വേണ്ടിയാകട്ടെ.

രാവിലെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകും നേരം നീ മറഞ്ഞിരിക്കുക. അവര്‍ നനയാതെ, അപകടങ്ങളില്‍ പെടാതെ, ചീറി പായുന്ന വണ്ടികള്‍ ചെളി തെറിപ്പിക്കാതെ, വെളിച്ചവും വഴിയോര കാഴ്ചകളും ആസ്വദിച്ച്‌ സ്കൂളിലെത്തട്ടെ. എന്നിട്ടു ഉത്സാഹത്തോടെ, ഉന്മേഷത്തോടെ, ഉണങ്ങിയ വസ്ത്രത്തോടെ അവര്‍ ക്ലാസ്സിലേക്കോടി കയറട്ടെ.

സ്കൂളിലെ ബെല്ലടി കേള്‍ക്കുമ്പോള്‍ നീ പെയ്തു തുടങ്ങിക്കോളൂ. കുട്ടികളുടെ കഥയ്ക്കും, പാട്ടിനും, ചിരിയ്ക്കും, കരച്ചിലിനും, വര്‍ത്തമാനം പറച്ചിലിനും, താരതമ്യം ചെയ്യലിനും, കൂട്ടുക്കൂടലിനും, വഴക്കിടലിനും, വലിയ ഇഷ്ടത്തിനും, കൊച്ചു അസൂയയ്ക്കും, കുസൃതിയ്ക്കും, വായനയ്ക്കും, എഴുത്തിനും, കൊച്ചു ചിന്തയ്ക്കും, ഹോം വര്‍ക്ക്‌ ചെയ്യാത്തതിനവരോടു കലഹിക്കുന്ന ഗുരുനാഥന്റെ ശബ്ദത്തിനും നീ നിന്റെ ആരോഹണാവരോഹണങ്ങളിലൂടെ പശ്ചാത്തല സംഗീതം ഒരുക്കുക.

ഉച്ചയൂണു സമയത്ത്‌ നീയും ഇടവേളയെടുക്കുക. നീ കുഴച്ച ചെളിയില്‍ കുട്ടികള്‍ പന്തു കളിക്കട്ടെ, പടങ്ങല്‍ വരയ്ക്കട്ടെ, അതെടുത്ത്‌ അപ്പം ചുടട്ടെ, കൊച്ചു ശില്‌പങ്ങള്‍ തീര്‍ക്കട്ടെ. നിന്‍ ദയയില്‍ പെയ്യുന്ന മരങ്ങളുടെ കീഴെ ചെന്നവര്‍ തങ്ങളുടെ കൊച്ചു കൈക്കുമ്പിളുകളില്‍ നിന്‍ തുള്ളികളേറ്റു വാങ്ങിക്കുടിച്ചും പരസ്പരമെറിഞ്ഞും സന്തോഷിക്കട്ടെ. നീ തഴുകി ഭംഗിക്കൂട്ടിയ ഇലകളുടെ ഹരിത നിറം കണ്‍കുളിര്‍ക്കേ കണ്ടവര്‍ ആനന്ദിക്കട്ടെ.

ഉച്ചയ്ക്കു ശേഷം നീ മനോഹരമായി ആടിയാടി പെയ്യുക. ബോര്‍ഡില്‍ ഉറയ്ക്കാത്ത ഇളം കണ്ണുകള്‍ ജനാലക്കമ്പികള്‍ക്കിടയിലൂടെ നിന്നെ നോക്കി രസിക്കട്ടെ. ലാസ്റ്റ്‌ ബെഞ്ചിനുമേല്‍ തലചായ്ചുറങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്‌ നീ മാഷറിയാതെ താരാട്ടു പാടിക്കൊടുക്കുക. അവസാന പീരിയഡാവുമ്പോള്‍ ചില കുട്ടികളില്‍ തിരിച്ചു വീട്ടില്‍ പോകുന്ന വഴി ഉടുപ്പില്‍ ചെളി തെറിക്കുമോയെന്ന ആകാംക്ഷയും മറ്റു ചിലരില്‍ റോഡില്‍ ഇറങ്ങി നനഞ്ഞുക്കുതിര്‍ന്നു കുസൃതി കാണിക്കാനുള്ള വെമ്പലും നീ ജനിപ്പിക്കുക.

സ്കൂള്‍ വിട്ടുക്കഴിഞ്ഞു അവര്‍ വീടെത്തും വരെ നീ ചാറ്റലായി പെയ്തു കുളിരേകുക. അവരുടെ നിവര്‍ത്തിപ്പിദിച്ച കുടകള്‍ക്കു മീതേ നീ താളത്തില്‍ കൊട്ടുക. അല്ലെങ്കില്‍ വേണ്ട. നനയാന്‍ കഠിനമായി ആഗ്രഹിക്കുന്ന പിള്ളേര്‍ക്കു വേണ്ടി നീ കുറച്ചു നന്നായി തന്നെ പെയ്തോളൂ. അവരെ കണ്ടാല്‍ നീ തിരിച്ചറിയില്ലേ? ബാഗിനുള്ളില്‍ സുരക്ഷിതമായി കുട ഒളിപ്പിച്ചു വയ്ക്കുന്നവര്‍, കുടക്കമ്പിയിലെ പിടി ഇടയ്ക്കിടെ ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ വിടുന്നവര്‍, വീട്ടിലേക്കുള്ള എറ്റവും നീളം കൂടിയ വഴിയിലൂടെ സൈക്കിളോടിക്കുന്നവര്‍, റോഡിലെ കുണ്ടുകളില്‍ നിറഞ്ഞ വെള്ളം ചാടി തെറിപ്പിക്കുന്നവര്‍, മേല്‍ക്കൂരകളെ ഇടംക്കണ്ണിട്ടു നോക്കി കണ്ടില്ലെന്ന ഭാവത്തില്‍ ഓട്ടം തുടരുന്നവര്‍ ...

കുട്ടികള്‍ വീട്ടിലെത്തി കഴിഞ്ഞാല്‍ നീ ശക്തിയായി പെയ്തു തുടങ്ങൂ. വാതിലിനരികില്‍ ആകാംക്ഷയൊടെ കാത്തു നില്‍ക്കുന്നമ്മയെ ഓടി ചെന്നു കെട്ടിപ്പിദിക്കുമ്പോള്‍, വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞു അമ്മയുടെ തോര്‍ത്തിനടിയില്‍ നിന്നു വിറയ്ക്കുമ്പോള്‍, അമ്മ നീട്ടുന്ന ചൂടു പാലു വാങ്ങി കുടിക്കുമ്പോള്‍, സ്കൂളിലെ വിശേഷങ്ങള്‍ അമ്മയോടു വാ തോരാതെ വിസ്തരിക്കുമ്പോള്‍ അവരുടെ ചുറുചുറുക്കിനും ചൊടിക്കും നീ ദ്രുതത്താളത്തില്‍ ഈണം നല്‍കുക. അവര്‍ വീടിനുള്ളില്‍ അനുഭവിക്കുന്ന സന്തോഷത്തിനും, സുരക്ഷിതത്ത്വത്തിനും, warmthനും തകര്‍ത്തു പെയ്തു നീ ആക്കം കൂട്ടുക.

പിന്നെ അവര്‍ക്കു കളിക്കാനായി നീ വീണ്ടും ഒഴിഞ്ഞു നില്‍ക്കണം. അയല്‍പ്പക്കത്തെ കൂട്ടുകാരോടവര്‍ക്കെന്തൊക്കെ പറയാനുണ്ടാവും? ക്രിക്കറ്റ്‌ ബാറ്റും ഫുട്ബോളും ഷട്ടില്‍ കോര്‍ക്കുമെല്ലാം അവരെ കാത്തല്ലേ ദിവസം മുഴുവന്‍ തള്ളി നീക്കിയത്‌? അമ്മമാരുടെ വാക്കു ധിക്കരിച്ചു കളിക്കാനിറങ്ങുന്നതല്ലേ ഒരു പുതുപ്പുത്തന്‍ തലമുറയുടെ ആദ്യ വിപ്ലവം? നീ ഇടയ്ക്കിടെ ചാറി അവരെ പിന്തിരിപ്പിക്കാന്‍ നോക്കി പരാജയ സുഖമനുഭവിക്കുക. കളിക്കളത്തില്‍ നീ തീര്‍ത്ത പ്രതിബന്ധങ്ങളെ അവര്‍ മറി കടക്കുന്നതു കണ്ടാഹ്ലാദിക്കുക.

സന്ധ്യയ്ക്കു നീ ഇടിമുഴക്കത്തോടെയും മിന്നല്‍പ്രഭയോദെയും പെയ്യുക. അങ്ങിനെ നീ സീരിയലുകളില്‍ നിന്നും അമ്മമാരെ അദര്‍ത്തുവിന്‍. അച്ചന്മാരുടെ ബാറിലേക്കുള്ള പോക്കിനു തടസ്സം നില്‍ക്കുവിന്‍. അവര്‍ മക്കളോടൊപ്പം കഥകള്‍ പങ്കിടട്ടെ, കളിക്കട്ടെ, പഠിക്കട്ടെ, പാടട്ടെ, ആടട്ടെ, ചിരിക്കട്ടെ, നിന്നെ ആസ്വദിക്കട്ടെ. കുഞ്ഞുങ്ങളുടെ കൊച്ചു കൊച്ചു പേടികളും നൊമ്പരങ്ങളും മാറ്റുന്നതില്‍ മുഴുകി അവര്‍ സ്വന്തം ഭയങ്ങളും സങ്കടങ്ങളും മറക്കട്ടെ, അവരുടെ ബാല്യക്കാലവും അതിലെയും കഥാപാത്രമായ നിന്നെയും സ്മരിച്ചു ഗൃഹാതുരത്വം അനുഭവിക്കട്ടെ.

രാത്രി മുഴുവന്‍ നീ സ്വസ്ഥമായി ഒരു മെലഡിയുടെ ഈണത്തില്‍ പെയ്യുക. പൈതങ്ങള്‍ അമ്മയുടെ മടിയിലൊ, അച്ഛന്റെ മാറത്തൊ, അല്ലെങ്കില്‍ സഹോദരങ്ങളോടൊട്ടിയൊ, അതുമല്ലെങ്കില്‍ കുറഞ്ഞതൊരു കമ്പിളിയ്ക്കു കീഴിലൊ സുഖമായി കിടന്നുറങ്ങട്ടെ. അവരുടെ കൊച്ചു സ്വപ്നങ്ങള്‍ക്കു നീ സംഗീതത്തിന്‍ സൌന്ദര്യം നല്‍കുക. രാവിലെ അവര്‍ നിന്റെ കുളിരില്‍ ചുരുണ്ടു കിടന്നു, കണ്ണും പൂട്ടി, എഴുന്നേല്‍ക്കാന്‍ മടി കാണിക്കുകയും അമ്മമാര്‍ സൂത്രപ്പണികളിലൂടെയും ശകാരത്തിലൂടെയും അവരെ ഉനര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യട്ടെ. അമ്മയുടെ ചുടു ചുടു ദോശകള്‍, അപ്പങ്ങള്‍, പുട്ടുക്കുറ്റികള്‍ ഒക്കെ തിന്നുക്കൊണ്ടവര്‍ നീ കാര്‍മേഘങ്ങളിലൂടെ നടത്തുന്ന വെല്ലുവിളി സ്വീകരിച്ചുക്കൊണ്ടു സ്കൂളില്‍ പോകാനൊരുങ്ങട്ടെ.

അല്ല. നിന്നെ ഉപദേശിച്ചിട്ടെന്തു കാര്യം? സര്‍വ്വംസഹയായ ഒരമ്മയുടെ ഒരിക്കലും കുസൃതി വിട്ടു മാറാത്ത മകനല്ലേ നീയ്‌. നിന്റെ കുസൃതികളുടെ ഒരാരാധകനല്ലേ സത്യത്തില്‍ ഈ ഞാനും? അല്ലെങ്കിലും നീയെപ്പോള്‍ എങ്ങിനെ പെയ്യണമെന്നുപ്പറയാന്‍ ഈ ഞാനാരുവ്വാ?

Thursday, May 25, 2006

പാവങ്ങളുടെ ലോകം

ഈ ഭൂലോകത്തുള്ള എല്ലാ മനുഷ്യക്കോലങ്ങളും സത്യത്തില്‍ പാവങ്ങളാണ്‍. പാവം മനസ്സുകള്‍ തിങ്ങി വസിക്കുന്ന ഒരു കൊടുംക്കാടാണീ (സ്വര്‍ഗ്ഗം എന്നും വിശേഷിപ്പിക്കാം) ഉലകം. എന്നിട്ടുമെന്തേ പരസ്പരം യുദ്ധം ചെയ്തു മരിക്കുന്നു എന്നാവും നമ്മുടെ ചോദ്യം. ഓരോ യുദ്ധത്തിന്റെ പിന്നിലും ചില മനുഷ്യരുടെ നിസ്സഹായതയുടെ. കഴിവില്ലായ്മയുടെ, പാവത്തരത്തിന്റെ കഥയുണ്ട്‌. ഉദാഹരണത്തിനു ഈയിടെ കൊണ്ടാടിയ അഫ്ഘാന്‍ യുദ്ധത്തിന്റെ കാര്യം തന്നെ എടുക്കാം.

സെപ്പ്‌തംബര്‍‌11. നാഗരിക വിരസത സഹിക്ക വയ്യാണ്ടായപ്പോള്‍ ചില പാവം മനുഷ്യര്‍ നാലു വിമാനങ്ങള്‍ റാഞ്ചിയെടുത്ത്‌, വെറുതേ ഒരു ത്രില്ലിനു വേണ്ടി WTCയിലും പെന്റഗണിലും ഇടിച്ചു കയറ്റിയ ദിവസം (ആഗോള പ്രശസ്തി നേടുക, ചരിത്രത്തില്‍ സ്ഥാനം പിടിക്കുക, ഗിന്നസ്‌ ബുക്കില്‍ കയറുക, ജീവിതത്തിനു ഒരര്‍ത്ഥമുണ്ടാക്കുക, മരണം സ്റ്റെയിലിഷ്‌ ആക്കുക എന്നീ ഗൂഢലക്ഷ്യങ്ങളില്‍ ചിലതുമുണ്ടാവാം). സാക്ഷാല്‍ ലാദനിക്ക പൊലും പ്രതീക്ഷിക്കാതെ രണ്ടു പടുക്കൂറ്റന്‍ കെട്ടിടങ്ങള്‍ തവിടു പൊടിയായ സമയം. WTC കത്തുമ്പോള്‍, അതറിഞ്ഞിട്ടും, ബുഷ്‌ ചക്രവര്‍ത്തി പുസ്തകം വായന തുദരുകയായിരുന്നു. വലിയ വായനക്കാരനായിട്ടൊന്നുമല്ല. ഏതോ സ്കൂളിലെ ഒരു ക്ലാസ്സുമുറിയിലിരുന്നു അമേരിക്കന്‍ ഇംഗ്ലീഷ്‌ എന്ന ഒരുമ്മാതിരിയുള്ള ഭാഷയുടെ ABCD ആണേ വായിച്ചു കൊണ്ടിരുന്നത്.

110 നിലയുള്ള രണ്ടെണ്ണം നിലംപ്പൊത്തിയെന്നറിഞ്ഞപ്പോള്‍ മനസ്സില്‍ അപമാന ഭാരവും, നാവിന്‍‌ത്തുമ്പത്ത്‌ നാലക്ഷര വാക്കുകളും, കഴുത്തിനു മുകളില്‍ ശൂന്യതയുമായി കുറച്ചു നേരം ഇരുന്നു. ഒടുവില്‍ ആരോ ബള്‍ബ് കത്തിച്ചപ്പോള്‍ വായനാഭിനയം നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിച്ചു. വൈറ്റ്‌ ഹൌസ്, എയര്‍ ഫൊഴ്സ്‌ വണ്‍ എന്നിടങ്ങളിലെ പ്രിയപ്പെട്ട മുറികളും വസ്തുക്കളും, താന്‍ അപ്പോള്‍ ഇരിക്കുന്ന ക്ലാസ്സ്‌ മുറിയും,. പിന്നെ തന്റെ കെട്ട്യോള്‍സ്‌ ആന്‍ഡ്‌ കുട്ട്യോള്‍സും സുരക്ഷിതരാണെന്നു ചോദിച്ചു മനസ്സിലാക്കി ആ പാവം ഒരു ദീര്‍ഘനിശ്വാസം കാച്ചി.

രണ്ടു ദിവസം കഴിഞ്ഞ ശേഷം ബുഷച്ചായന്‍ തന്റെ പിതാവിന്റെ ഗൃഹം സന്ദര്‍ശിക്കുകയുണ്ടായി. വര്‍ഷങ്ങല്‍ക്കു ശേഷമുള്ള ഈ വരവിന്റെ ഉദ്ദേശം ഫോണില്‍ കൂടി വിവരം കിട്ടിയപ്പോള്‍ തന്നെ അപ്പന്‍ ബുഷിനു മനസ്സിലായിരുന്നു. പണ്ടു മുതലേ അബദ്ധങ്ങളുടെ സന്തത സഹചാരിയായ തന്റെ പുന്നാര മോനല്ലേ. ഇപ്പോള്‍ സ്വയം തറച്ചിരിക്കുന്ന കുരിശില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള വഴി തേടാന്‍ തന്നെയാവണം വരവ്‌. ബുഷച്ചായന്‍ വീട്ടില്‍ കയറി ചെല്ലുമ്പോള്‍ മുന്‍ ലീഡര്‍ ബുഷപ്പന്‍, അമേരിക്കന്‍ ഫ്ലാഗിന്റെ പടം പതിപ്പിച്ച കളസവും ബനിയനുമിട്ടു, ബുള്‍ഡോഗും തിന്ന്, പട്ടിക്കുട്ടിയെയും കളിപ്പിച്ചിരിക്കുകയായിരുന്നു. മഹന്‍ ബുഷ്‌ വരുന്നതു കണ്ടപ്പോള്‍ അപ്പന്‍ ബുഷ്‌, അകത്തെ മുറിയിലിരുന്നു bold&beautifulന്റെയും പഴയ ഇറാഖ്‌ യുദ്ധക്കാലത്തെ പത്രസമ്മേളന്നങ്ങളുടെയും dvdകള്‍ രണ്ടു വിഡ്ഢിപ്പെട്ടികളിലായി കണ്ടു കൊണ്ടിരുന്ന, തന്റെ പെമ്പ്രന്നോത്തിയെ മൊബെയില്‍ ഫൊണില്‍ വിളിച്ച്‌, "ദേ വരുന്നെടീ നിന്റെ മോാന്‍" എന്നു പുച്ഛഭാവത്തില്‍ പറഞ്ഞു.

"അപ്പാ. ആകേ രണ്ടു ടവറും പെന്റഗണിന്റെ ഒരു കഷ്ണവും മാത്രമെ പൊയിട്ടുള്ളല്ലോ. അതു ഞാന്‍ അടുത്ത ഇലക്ഷന്‍ മല്‍സരത്തിനു മുന്‍പേ തിരിച്ചു പിടിച്ചോളാം”

"അപ്പോള്‍ അമേരിക്കന്‍ തറവാടിന്റെ നഷ്ടപ്പെട്ട മാനവും, അന്തസ്സും, ആഭിജാത്യവും ഒന്നും പ്രശ്നമല്ലേ?"

"അപ്പാ, എനിക്കു മുന്നെ നാടു ഭരിച്ച കാരണവരും കളഞ്ഞു കുളിച്ചില്ലേ ഇതൊക്കെ?""

അതൊരു കളഞ്ഞു കുളിക്കലേയല്ല. അതു നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗം മാത്രം. മാത്രമല്ല അങ്ങോര്‍ക്കു ബുദ്ധി, വിവേകം, ചുള്ളത്തരം, കലാ വാസന, കാര്യ സാമര്‍ത്ഥ്യം എന്നിവയുണ്ടായിരുന്നതുക്കൊണ്ട്‌ ഈരേഴു ലോക പ്രശസ്തിയും ബഹുമാനവും ലഭിച്ചിരുന്നു. അതൊന്നും നിനക്കു പറഞ്ഞിട്ടുള്ളതല്ല"

"അപ്പാ. എനിക്കു ഒരു ഐഡിയാ"

"വെണ്ട മോനേ നിന്റെ ഐഡിയകളൊക്കെ മഹാ അബദ്ധങ്ങളായിരിക്കും"

"അപ്പാ! ഞാനും ഒരു പ്രസിഡന്റാണപ്പാ"

"അതു വിട്, ആ കഥ വിട്‌. ശരി നീ നിന്റെ ഐഡിയ പറ"

"ഞാന്‍ CIA ചാരനെ വിട്ട്‌ ആ താടിക്കാരന്റെ മുണ്ടൂരിപ്പിച്ചു നാണംക്കെടുത്തിയാലോ?"

"അയ്യട. എന്തൊരു പുത്തി. അങ്ങേരതിനു മുണ്ടാണോ ഉടുക്കുന്നത്‌?"

"എന്നാ ഞാന്‍ പൊയി അങ്ങേരെ കെട്ടിപ്പിടിച്ചു കോംപ്രമൈസ്‌ ആക്കിയാലോ? എന്നേയും ഒസാമയേയും ഒരുമിച്ചു വെല്ലാന്‍ ഈ ലോകത്താരുണ്ട്‌? ഒരു നോബല്‍ സമ്മാനം എന്റേ അന്ത്യാഭിലാഷമാണപ്പാ."

"അതു കിട്ടുന്നതിനു മുന്‍പേ നിന്നെ നമ്മുടേ CIA തന്നെ തട്ടും. നോബല്‍ കിട്ടാന്‍ വേറെ വഴികളുണ്ടു താനും"

"പിന്നെ എന്താണൊരു പോംവഴിയപ്പാ"

"ഗുലാന്‍. തുരുപ്പു ഗുലാന്‍. അടവു നമ്പര്‍ 11. ആദ്യത്തെ പത്തും നമ്മുക്കറിയില്ലല്ലോ."

"അടവോ? അങ്ങിനൊന്നു ഇതു വരെ എന്നേ പഠിപ്പിച്ചില്ലല്ലോ അപ്പന്‍ ഗുരുക്കളേ. എന്താണത്‌?"

"യുദ്ധം!"

"അയ്യോ, അപ്പാ"

"ഒന്നും പേടിക്കാനില്ലടുവ്വേ, നമ്മുടെ പയ്യന്‍സൊക്കെ ബോംബ്‌, ഗണ്‍, ടാങ്ക്‌ എന്നീ കളിക്കോപ്പുകള്‍ പണ്ടു മുതലേ ഉപയോഗിച്ചു ശീലിച്ചവരാ"

"പക്ഷേ എനിക്കിതിലൊന്നും ...”

""അതു ഞാന്‍ ശരിയാക്കി തരാം. വിതിന്‍ 24 ഹവര്‍സ്‌ 20 മിനിറ്റ്‌സ്‌"

"എന്നാല്‍ നമ്മള്‍ എപ്പോള്‍ ബോംബിംഗ്‌ തുദങ്ങി എന്നു ചോദിക്കപ്പാ”

"എവിടെയാടാ മോനേ നീ ബോംബിടാന്‍ പോവുന്നത്?"

"ഓ അങ്ങിനൊരു പ്രശ്നം കൂടി ഉണ്ടല്ലോ. അപ്പനേ ആളാക്കിയ ആ സ്കഡിനിട്ടു തന്നെ താങ്ങിയാലോ?"

പെരുന്തപ്പന്‍ ബുഷിനു ആ ഐഡിയ അത്രയ്ക്കു രസിച്ചില്ല. "മണ്ടത്തരം പറയാതെ മോനേ. തെളിയിക്കപ്പെടാതെ കിടക്കുന്ന പല ഇന്റര്‍നാഷണല്‍ കേസുകളുടെയും ക്രെഡിറ്റ് നമ്മള്‍ കൊടുത്തിരിക്കുന്നത് ആ ലാദനല്ലേ? പണ്ടു നമ്മുടെ ഉറ്റ മിത്രമായിരുന്നെങ്കിലും ഇപ്പോള്‍ പുള്ളിയല്ലേ നമ്മുടെ ഉറ്റ ശത്രു നമ്പര്‍‌ വണ്‍”

"ആരോപണമല്ലേ അപ്പാ മാറ്റാന്‍ പറ്റുള്ളു. എന്നാലും അപ്പന്‍ പരഞ്ഞതല്ലേ. അനുസരിക്കാം. പക്ഷെ അഫ്ഘാനിസ്ഥാനില്‍ നൂറുക്കണക്കിനു മരുഭൂമികളും അവിടങ്ങളില്‍ ആയിരക്കണക്കിനു ഗുഹകളുമുണ്ടാവും, ഇതിനിടയില്‍ എവിടെ പൊയി നമ്മള്‍ ബിന്‍ ലാദനെ കണ്ടു പിടിക്കും? നമ്മുടെ കയ്യിലാണെങ്കില്‍ ആകപ്പാടെയുള്ളതു ഒരു ഫോട്ടോയാ. അതിലാണെങ്കില്‍ ആ താടിയല്ലാതെ വേറൊന്നും വ്യക്തമല്ല താനും. പോരാത്തതിനു നമ്മുക്കുള്ളതൊരു മരപ്പട്ടി കൂട്ടും”

അപ്പന്‍ ബുഷ്‌, മകന്‍ ബുഷിന്റെ കയ്യും പിടിച്ചു അകത്തെ മുറിയില്‍ കൊണ്ടുപ്പോയി. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു, ഗേം തുദങ്ങി. ലാദന്റെ രൂപം ഒളിച്ചിരിക്കുന്നു, ബുഷിന്റെ രൂപം കണ്ടു പിടിക്കുന്നു. അപ്പന്‍ ലാദന്റെ നിയന്ത്രണവും മകന്‍ ബുഷിന്റെ നിയന്ത്രണവും ഏറ്റെടുക്കുന്നു. അമേരിക്കമ്മൂട്ടിലുകാരിനിമ്മേലില്‍ അഫ്ഗാന്‍പ്പറമ്പുക്കാരോദു തോല്‍ക്കരുതെന്നും പറഞ്ഞു കൊണ്ട്‌ അമ്മ ബുഷ്‌ ബിയര്‍ കുപ്പിയുമായി വന്നു മകനെ പ്രോത്സാഹിപ്പിച്ചു. അപ്പന്‍ ബുഷിയനൊരു തുള്ളി പൊലും കിട്ടിയുമില്ല. ഒടുവില്‍ ഒരു വിധേനേയും സ്വപ്പുത്രന്‍ ലാദനേ കണ്ടുപ്പിദിക്കില്ല എന്നു ഉറപ്പായപ്പോള്‍ അപ്പന്‍ ബുഷ്‌ ലാദനെ മുന്നില്‍ കൊണ്ടു ചാടിച്ചു കളിയവസാനിപ്പിച്ചു കിടന്നുറങ്ങി.

ഈ ഒരു വിജയത്തിന്റെ ആത്മവിശ്വാസത്തിലാണത്രേ അഫ്ഘാന്‍ യുദ്ധത്തിനു ബുഷച്ചായന്‍ ഓര്‍ഡറിട്ടത്‌. ഒടുവില്‍ "ഓപ്പറേഷന്‍ സക്സസ്സ്‌ഫുള്‍, പക്ഷെ രോഗി മരിച്ചു പോയി" എന്നും പറഞ്ഞു തല്ലു വാങ്ങിയ ഡോക്ടറുടേതു പോലെയായില്ലേ സ്ഥിതി. പരസ്യമായി തല്ലു കിട്ടിയില്ലെങ്കിലും കൂക്കി വിളി കേട്ടു. അതിന്റെ ക്ഷീണം തീര്‍ക്കാനല്ലേ സ്വന്തം അപ്പന്റെ പ്രാര്‍ത്ഥനാ മുറിയില്‍ കയറി സദ്ദാമിന്റെ ക്ലോസപ്പ് പടവും അഡ്ഡ്രെസ്സും അടിച്ചു മാറ്റിയതും അങ്ങേരുടെ വെപ്പണ്‍ തപ്പാന്‍ ആളെ വിട്ടതും. എത്ര തപ്പിയിട്ടും വെപ്പണ്‍ കണ്ടില്ലെങ്കിലും ഇറാഖ്‌ യുദ്ധം ഒന്നു remake ചെയ്യാന്‍ ബുഷച്ചായനു ധൈര്യം കൊടുത്തത് പുള്ളിക്കാരന്റെ മുഖ്യ ഉപദേഷ്ടാവായ കണ്ടാല്‍ ലിസി റൈസമ്മ (മറ്റൊരു പഞ്ചപ്പാവം) ആണെന്നാണ്‌ വൈറ്റ്‌ ഹൌസിലെ കിച്ചണ്‍ സംസാരം.

നമ്മുക്കറിയാവുന്ന സാധാരണക്കാരായ പാവങ്ങളുടെ (അപ്പുക്കുട്ടന്മാരുടെ, വിജയന്മാരുടെ, മുരളിമാരുടെ ...) ജീവിത മുഹൂര്‍തങ്ങളുമായി സാമ്യം തോന്നുന്നില്ലേ, ഈ ചരിത്ര ഏടിനു? അടിസ്ഥാനപരമായി ബുഷച്ചായന്‍‌ ‍വെറും ഒരു പാവമല്ലേ? എന്നിട്ടാ പാവത്തെ നമ്മള്‍ എന്തൊക്കെ വിളിച്ചു? യുദ്ധക്കൊതിയന്‍, ആയുധ-എണ്ണ കുത്തക കമ്പനികളുദെ പിന്നാള്. ലോകൈക ക്രൂരന്‍ ... ഹൊ! നമ്മളീ പാപമൊക്കെ ഏതു ചാലിയാറില്‍ കൊണ്ടൊഴുക്കിക്കളയും?”

മറ്റൊരു പാവം ലോക ക്രൂരനായ ലാദനിക്കയുടെ ജീവ ചരിത്രം കൂടി നമ്മുക്ക്‌ പിന്നീടൊരിക്കല്‍ പഠിക്കാം. എന്നാലേ പൂര്‍ണ്ണമായും ഇതൊക്കെ നമ്മുക്കു ബോധ്യമാവുകയുള്ളു.

Wednesday, May 24, 2006

പഠനം

ഇന്നു ഞാന്‍ എഴുതാന്‍ പഠിക്കട്ടെ

ലൊകാസ്വാദനം ഒരു കലയല്ല. അതൊരു സ്‌പോര്‍‌ട്ടാണ്.

മനസ്സ്, മനുഷ്യന്‍, പ്രപഞ്ചം.

കുന്തം, കുടം, കുടചക്രം

എന്റെ. ഓന്റെ, ലവന്റെ കെരളം.

ഗള്‍ഫ്‌. മുംബായ്‌, ദില്ലി, ചെന്നൈ. ബേം‌‌ഗ്ലൂര്‍.

ജീമൂതവാഹനന്‍, ഘടൊല്‍ഘചന്‍, അശ്വത്ഥമാവ്‌.


ഈ ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ മാത്തമാറ്റിക്സിലാണ്‍.

മകളേ, സ്വന്തം നിഴലിനോടു പടവെട്ടി തോറ്റ് പൊയവഅനാണു നിന്നച്ഛന്‍.

ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍‍ക്കാ‍വില്ല മക്കളേ. മടങ്ങി പോ.

പോളണ്ടിനെ കുറിച്ചു മാത്രം മിണ്ടരുത്‌.

എല്ലാത്തിനും അതിന്റേതായ സമയമുണ്ടു ദാസാ.

ഈയാ‍ക്കെന്താ നാളെ പരീക്ഷയാണാ.

കളിഭ്രാന്തുണ്ടോ? കഥകളി ഭ്രാന്ത്‌?

എന്റൂപ്പാപ്പായ്‌ക്കൊരാനണ്ടാര്‍ന്ന്‌.


ജീവിതം യൌവനത്തീക്ഷ്ണവും. ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍.


തന്നാരം പാടുന്ന സന്ധ്യക്കു ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകു,. തുള്ളിയുറഞ്ഞു ഞാന്‍ കാവാകേ തീണ്ടുമ്പോള്‍. മഞ്ഞള്‍ പ്രസാദത്തിലാറാ‍ടീ വരൂ, കന്യകേ നീ കൂദെ പൊരൂ.

നിന്റെ സങ്കീര്‍ത്തനം, സങ്കീര്‍തനം ഓരോ ഈണങ്ങളില്‍, പാടുവാന്‍ നീ തീര്‍‌ത്ത മണ്‍‌വീണ ഞാന്‍.

ഈ നദി തന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു.

സ്വപ്നങ്ങള്‍ക്കുമകലെ, വെണ്‍‌മകിലുകള്‍ക്കരികിലായി.

നിലാ‍വിന്‍ പൊന്‍‌ക്കതിരാല്‍ നെയ്തടുത്തു നിന്റെ ലാവണ്യം. കിനാവിന്‍ പൂ പരാ‍ഗം ചൂടി നിന്നു നിന്റെ താരുണ്യം. സഖി നിന്‍ വാര്‍‌മുടി തന്‍ കാന്തിയേന്തി നീല മേഘങ്ങള്‍.

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി ഇത്രയുമരുളിമ നിന്‍ കവിളില്‍.

തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍, നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാ‍ട്.


അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.

വെറുതേയീ മോഹങ്ങളെന്നരിയുമ്പൊഴും, വെറുതേ മോഹിക്കുവാന്‍ മോഹം.

പന്ത്രണ്ടു മക്കളേ പെറ്റൊരമ്മേ, നിന്റെ മക്കളില്‍ ഞാനാണു ഭ്രാ‍ന്തന്‍.

ഇന്നലെ ചെയ്‌തൊരബദ്ധം, മൂഢര്‍‌‍‌ക്കിന്നത്തെ ആചാമാ‍വാം, നാളത്തെ ശാസ്ത്രമതാവാം, അതിന്‍ മൂളായ്ക സമ്മതം രാജന്‍.

പൊന്നുണ്ണി പൂങ്കരളേ, ഓന്നണയും പൊന്‍‌കതിരേ, വണ്ടോടിന്‍ വടിവിലേഴും നീലക്കഅല്ലോലകളില്‍, മാന്തളിരിന്‍ തൂവെള്ള ചെറുമുല്ല പൂമുനയാല്‍, പൂന്തണലില്‍ ചെറുക്കാറ്റത്തിവിടെയിരുന്നെഴുതാലോ, ഓലയെഴുത്താണികളേ കാട്ടിലെറിഞ്ഞിങ്ങളയൂ.